This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴില്‍ ക്ഷേമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊഴില്‍ ക്ഷേമം

തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി തൊഴിലുടമകള്‍ സ്വീകരിക്കുന്ന ക്ഷേമ നടപടികള്‍. വ്യവസായ ബന്ധത്തില്‍ തൊഴിലാളിക്ഷേമ നടപടികള്‍ മാനേജ്മെന്റിന്റെ സമീപനത്തെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യകരമായ വ്യവസായ ബന്ധങ്ങള്‍ക്കും കാര്യക്ഷമതയ്ക്കും അത്യാവശ്യമായി വേണ്ടത് സംതൃപ്തരും സന്തുഷ്ടരുമായ തൊഴില്‍ശക്തിയാണ്. എല്ലാ മാനേജ്മെന്റുകളും ഒരേ രീതിയിലല്ല ചിന്തിക്കുന്നത്. തൊഴിലുടമകളുടെ അനിയന്ത്രിതവും ഏകപക്ഷീയവുമായ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതിന് ഗവണ്മെന്റ് ശ്രദ്ധിക്കുന്നപക്ഷം മെച്ചപ്പെട്ട വ്യവസായബന്ധം സൃഷ്ടിക്കാന്‍ അത് സഹായകരമായിരിക്കും.

ഓരോ ഫാക്റ്ററിയിലെയും മാനേജ്മെന്റ്- തൊഴിലാളി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി നടത്തുന്നതിനും വേണ്ടി പേഴ്സണല്‍ മാനേജ്മെന്റ് എന്നൊരു വിഭാഗം തന്നെയുണ്ട്. ഇതിനു നേതൃത്വം നല്കുന്നതിന് ഒരു പേഴ്സണല്‍ മാനേജരെയും നിയമിച്ചിരിക്കും.

പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കര്‍ത്തവ്യത്തിന് രണ്ട് ഭാഗങ്ങളുണ്ട്: വ്യവസായത്തിന്റെ കാര്യക്ഷമതയും തൊഴിലാളിക്ഷേമവും. കാര്യക്ഷമതയും ക്ഷേമവും പരസ്പരപൂരകങ്ങളാണ്. തൊഴിലാളിക്ഷേമം ഉറപ്പുവരുത്തുന്നതിനുവേണ്ടി തൊഴിലുടമ നിര്‍വഹിക്കേണ്ട ചുമതലകള്‍ താഴെപ്പറയുന്നവയാണ്:

1. ഓരോ തൊഴിലാളിയെയും വ്യക്തിപരമായിത്തന്നെ ശ്രദ്ധിക്കണം. അതിന് ഓരോ തൊഴിലാളിയുടെയും വ്യക്തിപരമായ 'പ്രൊഫൈല്‍' തയ്യാറാക്കേണ്ടതുണ്ട്. വിവിധ തൊഴിലാളികളുടെ കഴിവിലുള്ള വ്യത്യാസത്തെയും ആവശ്യങ്ങളിലുള്ള അന്തരത്തെയും പഠനവിധേയമാക്കേണ്ടതാണ്.

2. തൊഴിലുടമയും തൊഴിലാളികളും തമ്മില്‍ പരമാവധി യോജിപ്പിന്റെ മേഖലകള്‍ വികസിപ്പിക്കണം.

3. വ്യവസായത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും തൊഴിലാളികള്‍ക്ക് പങ്കാളികളാകാന്‍ കഴിയുന്ന തരത്തില്‍, സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണം.

തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവരുടെ ക്ഷേമത്തിനുവേണ്ടി നിര്‍വഹിക്കേണ്ട കാര്യങ്ങളും തൊഴിലുടമയെ ബോധ്യപ്പെടുത്തേണ്ടത് പേഴ്സണല്‍ മാനേജരുടെ കടമയാണ്. തൊഴിലാളി ക്ഷേമത്തിന് ഒന്നാമതായി വേണ്ടത് സ്ഥിരവും സംതൃപ്തവുമായ തൊഴിലാളി സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ്.

ജോലിസ്ഥിരത. ജോലിസ്ഥിരതയും സുരക്ഷിതത്വവുമുണ്ടെങ്കില്‍ മാത്രമേ തൊഴിലാളികള്‍ക്ക് മാനേജ്മെന്റിനോട് നല്ല ബന്ധം പുലര്‍ത്തുവാനും വ്യാവസായിക വളര്‍ച്ചയില്‍ പങ്കാളിത്തമുണ്ടാക്കാനും കഴിയൂ. എന്നാല്‍ ഏതൊരു വ്യവസായസ്ഥാപനത്തിലെയും ജോലിസ്ഥിരത മറ്റു പല പ്രശ്നങ്ങളുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു.

1.ഫാക്റ്ററിയിലെ സേവന-വേതന വ്യവസ്ഥകള്‍ തൊഴിലാളികള്‍ക്ക് തൃപ്തികരമായിരിക്കണം. അല്ലാത്തപക്ഷം, തൊഴിലാളികള്‍ക്ക് മറ്റു ജോലിസ്ഥലങ്ങളിലേക്കു പോകാനുള്ള പ്രവണതയുണ്ടാവും. വികസ്വരരാജ്യങ്ങളില്‍ വ്യവസായ സ്ഥാപനത്തില്‍ത്തന്നെ തൊഴിലാളികളെ പിടിച്ചുനിര്‍ത്തുന്നതിന് ആകര്‍ഷകമായ തൊഴില്‍വ്യവസ്ഥകള്‍ ആവിഷ്കരിക്കേണ്ടതാവശ്യമാണ്.

2.വ്യവസായസ്ഥാപനത്തിലെ ഉത്പാദനക്രമത്തില്‍ ഇടയ്ക്കിടക്ക് മാറ്റംവരുത്തുകയും അതിനനുസൃതമായി തൊഴിലാളികളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം.

തൊഴിലുടമകളുടെ താത്പര്യങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും തൊഴിലാളിക്ഷേമവും വ്യവസായ വളര്‍ച്ചയും വ്യവസായരംഗത്തെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നുമാണ് വ്യവസായബന്ധവിദഗ്ധര്‍ വിലയിരുത്തുന്നത്. 1962-ല്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ച 'സംഘടിത തൊഴിലാളിവര്‍ഗം ഒരു ദാര്‍ശനികമായ കാഴ്ചപ്പാട്' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താക്കളായ ജൊഹില്‍, ഡബ്ള്യു. സ്റ്റര്‍മാന്‍ എന്നിവര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു: 'മൂലധനത്തിന്റെ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും പരസ്പരബന്ധമുള്ള താത്പര്യങ്ങളുണ്ട്. അവരുടെ ക്ഷേമം പരസ്പരം ആശ്രയിച്ചിരിക്കുന്നു... അവര്‍ക്ക് സമാനമായ കടപ്പാടുകളും താത്പര്യങ്ങളുമുണ്ട്'.

ഈ വസ്തുതകള്‍ അംഗീകരിക്കുന്ന തൊഴിലുടമകള്‍ ഉത്പാദനത്തിന്റെ കാര്യക്ഷമതയ്ക്ക് ഒപ്പം തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലും അതീവതാത്പര്യം കാണിക്കുന്നു. തൊഴിലാളികളുടെ പാര്‍പ്പിട സൗകര്യങ്ങള്‍, തൊഴിലാളി കുടുംബങ്ങളുടെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ തുടങ്ങിയവയില്‍ മാനേജ്മെന്റ് ശ്രദ്ധിക്കേണ്ടതാണ്. തൊഴിലാളിക്ഷേമ പരിപാടികള്‍ വഴി തൊഴിലാളികളുടെയും തൊഴിലുടമകളുടെയുമിടയ്ക്ക് പൊതു താത്പര്യങ്ങളുടെ മേഖല വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചില മാനേജ്മെന്റുകള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അമേരിക്കയിലെ 'ബൌള്‍വറിസം' ഇതിനുദാഹരണമാണ്. അമേരിക്കയിലെ കൂറ്റന്‍ വ്യവസായ സ്ഥാപനമായ ജനറല്‍ ഇലക്ട്രിക്കിലെ ഒരു ഉപാധ്യക്ഷനായിരുന്നു ലെമുവല്‍ ബൌള്‍വര്‍. ഇദ്ദേഹം ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടതിനെക്കാള്‍ ഉയര്‍ന്നതോതിലുള്ള സേവന-വേതന വ്യവസ്ഥകള്‍ തൊഴിലാളികള്‍ക്ക് അനുവദിച്ചുകൊടുത്തു. എന്നാല്‍, തൊഴിലുടമകള്‍ രക്ഷാകര്‍ത്താക്കളെപ്പോലെ തൊഴിലാളിക്ഷേമ പരിപാടികള്‍ ആവിഷ്കരിക്കുന്നതിനെ ട്രേഡ് യൂണിയനുകള്‍ എതിര്‍ക്കുന്നു. ട്രേഡ് യൂണിയനുകള്‍തന്നെ തൊഴിലാളിക്ഷേമ പരിപാടികള്‍ നിര്‍വഹിക്കുന്ന രീതിയാണ് പല രാജ്യങ്ങളിലും ഇപ്പോള്‍ നിലവിലുള്ളത്.

മാനുഷികബന്ധ സമ്പ്രദായം. തൊഴിലാളിക്ഷേമ പദ്ധതികളിലെ ഒരു സവിശേഷ സമീപനത്തെയാണ് മാനുഷികബന്ധ സമ്പ്രദായം എന്നതുകൊണ്ടര്‍ഥമാക്കുന്നത്. ഇത് ശാസ്ത്രീയമായ മാനേജ്മെന്റ് സമ്പ്രദായത്തിന്റെ അടിത്തറയാണെന്നും ചില മാനേജ്മെന്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തൊഴിലാളികളുടെ പ്രശ്നങ്ങളോടുള്ള മനശ്ശാസ്ത്രപരമായ സമീപനമാണ് ഇതിനു പിന്നിലുള്ളത്. എന്നാല്‍, ഈ സമീപനം ട്രേഡ് യൂണിയനുകളെ അപ്രസക്തമാക്കുമെന്നു വാദിക്കുന്നവരുമുണ്ട്. വിമര്‍ശനങ്ങള്‍ എന്തുതന്നെയായാലും അമേരിക്കയില്‍ ആരംഭിച്ച ഈ തൊഴിലാളി ക്ഷേമ സമ്പ്രദായം തൊഴിലാളി-തൊഴിലുടമ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്.

തൊഴിലാളിക്ഷേമം ഉറപ്പുവരുത്തുന്നതിന്, ലാഭത്തിന്റെ ഒരു പങ്ക് തൊഴിലാളികള്‍ക്കു നല്കണമെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാല്‍ ലാഭം പങ്കിടുന്ന പദ്ധതികള്‍ വിജയിപ്പിക്കുക അത്ര എളുപ്പമല്ല. ലാഭവീതം നിര്‍ണയിക്കുകതന്നെ പ്രധാന പ്രശ്നമാണ്. തൊഴിലാളികളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് ലാഭവീതം ശാസ്ത്രീയമായി നിര്‍ണയിക്കുകയെന്നത് വളരെ ഗൌരവമുള്ള പ്രശ്നമാണ്. ഇതിനുവേണ്ടി അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ധാരാളം ലാഭവീത ഉടമ്പടികള്‍ക്ക് രൂപം നല്കിയിട്ടുണ്ട്.

മറ്റൊന്ന്, തൊഴിലാളികള്‍ക്ക് മൂലധനത്തില്‍ പങ്കാളിത്തം നല്കുന്ന പദ്ധതിയാണ്. തൊഴിലാളികള്‍ക്ക് നിശ്ചിതമായ തോതില്‍ ഓഹരി നല്കി അവരെ വ്യവസായത്തിന്റെ മൂലധന ഉടമകളാക്കി മാറ്റുന്നതാണ് ഈ സമ്പ്രദായം. ഇവിടെ കൂലിയോ ബോണസ്സോ ആയിരിക്കും ഓഹരികളാക്കി മാറ്റുന്നത്. ഇങ്ങനെ ഓഹരി ഉടമസ്ഥാവകാശം ലഭിക്കുന്ന തൊഴിലാളികള്‍ക്ക് വ്യവസായത്തിന്റെ പൊതു താത്പര്യങ്ങളില്‍ ശ്രദ്ധയുണ്ടാകുന്നു എന്നു കരുതപ്പെടുന്നു. എന്നാല്‍, വന്‍കിട വ്യവസായങ്ങളില്‍ നിസ്സാരമായ തോതില്‍ ഓഹരി ഉടമസ്ഥത ലഭിക്കുന്നതുകൊണ്ട് തൊഴിലാളികള്‍ക്ക് വളരെ കുറഞ്ഞ മെച്ചമേയുള്ളൂ എന്ന് ചില ട്രേഡ് യൂണിയനുകള്‍ വാദിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍